Thursday, March 1, 2012

മഹദ്‌വ്യക്തികള്‍ ആരുടെയും സ്വകാര്യസ്വത്തല്ല

മഹദ്‌വ്യക്തികള്‍ ആരുടെയും
സ്വകാര്യസ്വത്തല്ല

കാവ്യവേദി മിത്രം അപ്പു മുട്ടറ ചീഫ് എഡിറ്ററായി ചിദംബരം എന്ന പുതിയൊരു മാസിക തുടങ്ങിയിട്ടുണ്ട്. അതിന്റെ രണ്ടാം ലക്കത്തില്‍ മുട്ടറയുടെതന്നെ ഒരു ലേഖനമുണ്ട് പി. എം. ആന്റണിയെ അനുസ്മരിച്ചുകൊണ്ട്. ആരാണീ ആന്റണി ? ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകരചനയിലൂടെ ക്രൈസ്തവസഭാനേതൃത്വത്തിലെ ഒരു പ്രബലവിഭാഗത്തിന്റെ ഉറക്കം കെടുത്തിയ മനുഷ്യന്‍. അവര്‍ അവരുടെ മുഴുവന്‍ ശക്തിയും സംഭരിച്ച് ഈ നാടകകലാകാരനെ വേട്ടയാടി. പ്രബുദ്ധരായ ഒട്ടേറെ മലയാളികള്‍ ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്ന മുദ്രാവാക്യമുയര്‍ത്തി ആന്റണിക്കു പിന്തുണ നല്‍കി. നാടകം നിരോധിക്കപ്പെട്ടെങ്കിലും അതുയര്‍ത്തിയ പ്രശ്‌നം ഇന്നും സജീവമായി നിലനില്‍ക്കുന്നു: ക്രിസ്തുവിനെ പോലുള്ള മഹദ്‌വ്യക്തികള്‍ ആരുടെയെങ്കിലും സ്വകാര്യസ്വത്താണോ?
അടുത്ത കാലത്ത് അതിരമ്പുഴപ്പള്ളിയില്‍ നിന്നൊരു പ്രതിഷേധറാലി ഏറ്റുമാനൂര്‍ പട്ടണത്തിലൂടെ കടന്നുപോകുന്നതു കാണാനിടയായി. ജീപ്പില്‍ വച്ചുകെട്ടിയ മൈക്കിലൂടെ അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത് കര്‍ത്താവിന്റെ സ്ഥാനത്ത് സാത്താനെ വരച്ചുവച്ച് കമ്മ്യൂണിസ്റ്റുകാര്‍ കര്‍ത്താവിനെ അവഹേളിച്ചിരിക്കുന്നു എന്നാണ്. ഇതുകേട്ട് അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമൊപ്പം നടന്നുനീങ്ങിയ കൊച്ചുകുട്ടികള്‍പോലും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു, പോടാ പുല്ലേ പിണറായീ,... എന്നൊക്കെ.
നമ്മുടെയൊക്കെ മനസ്സുകളില്‍ മനുഷ്യത്വത്തിന്റെ നീരുറവയാകേണ്ടത് ഇന്നലെകളില്‍ ജീവിച്ച, യേശുവിനെപ്പോലുള്ള, വലിയ മനുഷ്യരുടെ ഓര്‍മ്മകളാണ്. എന്നാലത്തരം മനുഷ്യരെല്ലാം ക്രമേണ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ പൂജാവിഗ്രഹമോ വിശുദ്ധരോ വാണിജ്യമുദ്രയോ ആയി ജഡീകരിക്കുന്നു. ക്രൈസ്തവമനസ്സുകളില്‍ യേശു എത്രമാത്രം ജഡീകരിച്ചിരിക്കുന്നു എന്നു കാണിക്കുന്നു മേല്‍ സൂചിപ്പിച്ച പ്രതിഷേധറാലി.
വിവാദചിത്രത്തില്‍ നടുക്ക് ഒബാമയും ഇരുവശത്തും നമ്മുടെ ചില രാഷ്ട്രീയ നേതാക്കളുമായിരുന്നല്ലോ യഥാര്‍ത്ഥത്തില്‍ ചിത്രീകരിക്കപ്പെട്ടിരുന്നത്. അതേക്കുറിച്ച് ആര്‍ക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ അങ്ങനെയൊരു ചിത്രം വരയ്ക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള അവകാശം ആര്‍ക്കാണു ചോദ്യം ചെയ്യാനാവുക? ആശയപരമായ വിയോജിപ്പുള്ളവര്‍ പൊതുവേദികളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട് അവരുടെ ഭാഗം വിശദീകരിക്കട്ടെ. തങ്ങള്‍ക്കു വിയോജിപ്പുള്ള കാര്യങ്ങള്‍ മറ്റാരും മിണ്ടിപ്പോകരുതെന്ന ഈ ധാര്‍ഷ്ട്യം നമ്മുടെ ജനാധിപത്യക്രമത്തെ എവിടെക്കൊണ്ടെത്തിക്കും?
ഇത്തരം സാംസ്‌കാരിക ജീര്‍ണ്ണതക്കു നേരെ കണ്ണടയ്ക്കാന്‍ നമുക്കാവില്ല. ക്രൈസ്തവസഭകള്‍ പൊതുവേ ഉയര്‍ത്തിപ്പിടിക്കുന്നതുപോലൊരു ആരാധനാമൂര്‍ത്തിയാണോ യേശുക്രിസ്തു? അല്ലെന്നു സ്ഥാപിക്കുന്നു അക്രൈസ്തവനായ യേശുവിനെ തേടി എന്ന പുസ്തകത്തില്‍ ഫാദര്‍ കാപ്പന്‍. നമ്മുടെ അടുത്ത വായനാദിവസം (18 മാര്‍ച്ച് 2012) ഈ പുസ്‌കത്തെ ആധാരമാക്കി ഒരു സെമിനാര്‍. എല്ലാവരും സഹകരിക്കുമല്ലോ.

No comments:

Post a Comment